സ്കൂളില്‍ നിന്ന് വീട്ടിലേക്കുള്ള നീണ്ട ഇടവഴി
വളവില്ലാതെ വളഞ്ഞിടത്ത്
നീ നിന്നു.
എന്നും.
മറ്റാരും നിന്നെ കണ്ടില്ല.
ഒറ്റയ്ക്കല്ലാത്തപ്പോള്‍ ഞാന്‍ പോലും.
നിന്നെ കാണുമ്പോള്‍ എന്റെ വയറ്റില്‍
ഒച്ചയില്ലാതെ, വെളിച്ചമില്ലാതെ
പടക്കങ്ങള്‍ പൊട്ടി.
ഹൃദയം കാതിലേക്ക് ഓടിക്കയറി.
വാഴപ്പോളക്കാലുകളില്‍ ഞാന്‍ വിയര്‍ത്തുറഞ്ഞു.
നിന്റെ കണ്ണുകള്‍ പുരാതനമായ ഏതോ ഭാഷ പറഞ്ഞു.
അത്ഭുതം! അതെനിക്ക് മനസ്സിലാവുകയും ചെയ്തു.
ഇടവഴില്‍ തളം കെട്ടി നിന്ന സമയം
പതുക്കെ വറ്റിക്കഴിയുമ്പോള്‍
ഞാന്‍ കാറ്റിനോടു മത്സരിച്ചു വീട്ടിലേക്കോടി.
സഞ്ചിയില്‍ ഒഴിഞ്ഞ ചോറ്റുപാത്രങ്ങള്‍ കിലുങ്ങി.
കിതച്ചു പടി കയറി ഞാന്‍ ഒന്നാമനായി.