2011 ജനുവരി 20, വ്യാഴാഴ്‌ച

പുഴയും പൂവും

പണ്ട് പണ്ട്
വല്ലപ്പോഴും വിരുന്നു വന്ന മഴയുടെ ഔദാര്യത്തില്‍
മലഞ്ചെരിവില്‍ ഒരു വിത്ത് കിളിര്‍ത്തു.
സൂര്യന്റെ കാര്‍ക്കശ്യത്തില്‍ കരിയാനാഞ്ഞ്,
കാറ്റിന്റെ കരുത്തിനു മുന്നില്‍ തോറ്റു കൊടുത്ത്
ചെടി മുരടിച്ചു നിന്നു.

വേനല്‍ കടുത്തു കൊണ്ടേയിരുന്നു.
മഴയുടെ വരവ് പിന്നെയും കുറഞ്ഞു.
എളുപ്പത്തിലുള്ള ജയത്തിന്റെ ലഹരിക്കായി കാറ്റ് മാത്രം വീണ്ടും വീണ്ടും വന്നു.

ഓരോ കുറി അടിയറവു പറയുമ്പോഴും കാറ്റില്‍ ചെടി ഒരു പുഴ രുചിച്ചു.
"പുഴ അങ്ങകലെയാണ്.
കുന്നിന്റെ അങ്ങേച്ചെരിവിലെ താഴ്വരയില്‍."
പ്രപഞ്ചത്തിനു കണ്ണാടി കാട്ടുന്ന തന്റെ സുഹൃത്തിനെപ്പറ്റി കാറ്റ് വീമ്പിളക്കി.

നാഴികകള്‍ക്കപ്പുറം സ്വച്ഛമായ് ഒഴുകുന്ന പുഴ തേടി ചെടി തന്റെ വേരുകളെ അയച്ചു.
ഇപ്പോള്‍ പിറന്ന കുഞ്ഞിന്റെ വിരലുകള്‍ പോലെ മൃദുവായ ഇളം ചുവപ്പ് വേരുകള്‍
തപ്പിയും തടഞ്ഞും മണ്ണിനടിയില്‍ പരതി നടന്നു.

വേനല്‍ വീണ്ടും കടുത്തു.
മല ചുട്ടു പഴുത്ത മണ്ണിനടിയില്‍ വേരുകളെ ഒളിച്ചു കടത്തി.
ഞണ്ടുകളും ഞാഞ്ഞൂലുകളും മണ്ണും മലയും ചെടിയുടെ രഹസ്യം പങ്കു വച്ചു.


പതുക്കെ, വളരെ പതുക്കെ വേരുകള്‍ പുഴയെ തൊട്ടു.
പുഴ കനിവോടെ അവയെ തന്റെ വറ്റാത്ത ഉറവുകളിലേക്ക് നയിച്ചു.
പുഴയുടെ രുചിയില്‍ നാഴികകള്‍ക്കപ്പുറം ചെടി കുളിര്‍ത്തു.
കാണെക്കാണേ അത് തെഴുത്ത് തഴച്ചു.

സൂര്യന്റെ ക്രൌര്യത്തില്‍ വാടാതെ,
കാറ്റിന്റെ ചാപല്യത്തില്‍ പതറാതെ,
മലഞ്ചെരിവില്‍ തണല്‍ വിരിച്ചു ചെടി മരമായി വളര്‍ന്നു.

കാലം കൂടി വന്ന മഴ ഇവള്‍ തന്റെതെന്നു അഹങ്കരിച്ചു.
സൂര്യന്‍ തന്റെ കാര്‍ക്കശ്യമാണ് അവളുടെ കരുത്തെന്നു മേനി പറഞ്ഞു.
കാറ്റ് തൊട്ടും തഴുകിയും അവളുടെ വിളിപ്പുറത്ത് തന്നെ നിന്നു.
മഴയും സൂര്യനും കാറ്റും കാമിച്ച മരത്തില്‍
പൂക്കളും കനികളും നിറഞ്ഞു.
ചില്ലകളില്‍ കിളികളും അണ്ണാന്മാരും
തണലില്‍ കാലികളും കിടാങ്ങളും
കനിയും കനിവുമുണ്ട് മയങ്ങി.

ഒരു നാള്‍ മലയാകെ പൂവും പൂമണവും ധൂര്‍ത്തടിച്ചു നടന്ന കാറ്റ്
പുഴക്കരയിലെത്തി.
ഒരു പൂവ് പുഴയില്‍ വീണൊഴുകി.
പൂവില്‍ പുഴ സൂര്യനെയും മഴയെയും കാറ്റിനെയും രുചിച്ചു.
മരത്തിന്റെ നന്ദിയും കനി തിന്ന കുഞ്ഞുങ്ങളുടെ തൃപ്തിയും രുചിച്ചു.
തന്നെത്തന്നെ രുചിച്ചു.

പൂ ചൂടിയ പുഴയും
പുഴ ചൂടിയ പൂവും
അകലേക്ക്‌ ഒഴുകി.

2011 ജനുവരി 17, തിങ്കളാഴ്‌ച

നിധി

നിധി കുഴിച്ചിട്ടയിടം മറന്നു പോയ പിശുക്കനെപ്പോലെ
ഞാന്‍ തിരഞ്ഞു കൊണ്ടേയിരിക്കുന്നു.


ഇപ്പോള്‍ ഭൂമി നിറയെ കുഴികളാണ്
വിളി കേള്‍ക്കാതെ, വെളിപ്പെടാതെ
നീയെവിടെപ്പോയ് മറഞ്ഞു?

ഞെണ്‌ങ്ങിയ പാത്രങ്ങള്‍


പല കുറി വീണും ഉരുണ്ടും ഞെണ്‌ങ്ങിയ പാത്രങ്ങള്‍ ഞങ്ങള്‍ക്ക് തന്നോളൂ...
ഒരേ രൂപത്തിലും ഭാവത്തിലുമുള്ള, ഭംഗിയേറിയ പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ കൊണ്ട് പൊയ്ക്കോളൂ.

ഉരുണ്ട, ഇടുങ്ങിയ മൂടുള്ള ആ പഴയ കുഞ്ഞി ഗ്ലാസ്‌ ഇനിയെന്തിന്?
ഒന്ന് തട്ടിയാല്‍ വീണു പോകും;
കൂന്നു നടക്കുന്ന, ചെവിയൊട്ടും കേള്‍ക്കാത്ത, മൂന്നടി മാത്രം ഉയരമുള്ള,
നീണ്ടൊട്ടിയ ചെറിയ മുലകള്‍ ഉള്ള
വല്ല്യ മുത്തശ്ശിയെ പോലെ;
പണ്ട് വീട്ടിലെ കുട്ടികളെ മുഴുവന്‍ പാലൂട്ടിയതാണ്.
എങ്കിലും ഇന്നിപ്പോള്‍ ഒരു ബ്ലൌസ് പോലുമിടാതെ
വരാന്തയില്‍ ഇരിക്കുന്നത് നാണക്കേടല്ലേ മാഡം?

കരിയും കരിമംഗല്യവുമുള്ള, കൈകാലുകളില്‍ രോമം നിറഞ്ഞ,
കുഴിനഖവും തേഞ്ഞ പല്ലുകളും ഉള്ള
മധ്യവയസ്കകളെ ഓര്‍മിപ്പിക്കുന്ന
ആ കറുകറുത്ത ചീനച്ചട്ടിയും
ചായക്കറ പിടിച്ച ആ പഴയ മൊന്തയും ഒഴിവാക്കിക്കൂടെ?

നീണ്ടു ചായം തേച്ച നഖങ്ങളും
ദന്തവൈദ്യന്‍‍ കൊത്തിയെടുത്ത ഫോട്ടോജെനിക് ചിരിയുമുള്ള
റാംപില്‍ നടക്കും മോഡലുകളെപ്പോലെ
ഒരേ അച്ചില്‍ വാര്‍ത്ത പുതിയ ഇനം പാത്രങ്ങള്‍ തരാം മാഡം!
കറയും ചെളിയും പിടിക്കാത്തവ,
ചില്ലലമാരിയില്‍
യുണിഫോം അണിഞ്ഞ സ്കൂള്‍ കുട്ടികളെപ്പോലെ
പ്രദര്‍ശിപ്പിക്കാന്‍ പറ്റിയവ.